
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ വടക്കൻ ജില്ലകളായ കണ്ണൂരിലും കാസർകോടും ഇന്ന് (തിങ്കളാഴ്ച) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഇതിന് പുറമെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. നാളെ (മെയ് 19) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മോശം കാലാവസ്ഥയെത്തുടർന്ന് കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക് ഏർപ്പെടുത്തി.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA) ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറേണ്ടതാണ്. പുഴകൾ മുറിച്ചുകടക്കുന്നതിനും ജലാശയങ്ങളിൽ ഇറങ്ങുന്നതിനും കർശന വിലക്കുണ്ട്. കാറ്റും മിന്നലുമുള്ള സമയത്ത് മരങ്ങളുടെ ചുവട്ടിൽ നിൽക്കരുതെന്നും അധികൃതർ നിർദേശിച്ചു.
