
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇ.ഡി റെയ്ഡിന് പിന്നിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ഒത്തുകളിയാണെന്ന സിപിഎം ആരോപണങ്ങളെ കടുത്ത ഭാഷയിൽ പരിഹസിച്ച് മുഖ്യമന്ത്രി. താൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് റെയ്ഡ് നടന്നതെന്ന സിപിഎം നേതാക്കളുടെ വാദങ്ങളിലെ യുക്തിയില്ലായ്മ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
"എനിക്ക് മുൻപുണ്ടായിരുന്ന മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയെ ഔദ്യോഗികമായി കണ്ടിട്ടുണ്ട്. പിണറായി വിജയൻ തന്നെ രണ്ട് തവണ കണ്ടിട്ടുണ്ട്. ഞാൻ ആദ്യമായാണ് മോദിയെ നേരിൽ കാണുന്നത്. കണ്ടയുടനെ ഞാൻ പറഞ്ഞു, ഇ.ഡിയെക്കൊണ്ട് പിണറായിയുടെ വീട് ഉടൻ റെയ്ഡ് ചെയ്യിപ്പിക്കണം. മോദി അപ്പോൾ തന്നെ ഫോണെടുത്ത് കുത്തി," സതീശൻ പരിഹസിച്ചു.
"സതീശൻ വന്നിട്ട് ആദ്യമായി ഒരു കാര്യം പറഞ്ഞിരിക്കുകയാണ്, നാളെ രാവിലെ തന്നെ എല്ലാ സ്ഥലത്തും റെയ്ഡ് ചെയ്യണം എന്ന് പ്രധാനമന്ത്രി ഏജൻസികളോട് നിർദേശിച്ചു. അപ്പോൾ ഞാൻ പറഞ്ഞു, ഒരു സ്ഥലത്ത് പോരാ 12 സ്ഥലത്ത് ചെയ്യണമെന്ന്. അങ്ങനെയാണ് 12 സ്ഥലത്ത് റെയ്ഡ് നടന്നത്. ഇതാണ് മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ഇപ്പോൾ മാധ്യമങ്ങളോട് പറയുന്നത്. ഇതുകേട്ട് ഞാൻ ചിരിക്കണോ അതോ കരയണോ?" മുഖ്യമന്ത്രി ചോദിച്ചു.
സിഎംആർഎൽ–എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസി നടത്തുന്ന അന്വേഷണത്തെക്കുറിച്ച് സംസ്ഥാന സർക്കാരിനോ പൊലീസിനോ യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്ന് വി.ഡി. സതീശൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സ്വന്തം നേതാക്കൾക്കെതിരായ കേസിലെ ജാള്യത മറച്ചുവെക്കാൻ സിപിഎം അസംബന്ധങ്ങൾ വിളിച്ചുപറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
