
ചങ്ങനാശ്ശേരി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ കടുത്ത വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുതിർന്ന നേതാവായ രമേശ് ചെന്നിത്തലയെ അവഗണിച്ചുകൊണ്ട് പുതിയ നേതൃത്വത്തെ കൊണ്ടുവരാനുള്ള നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
"തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ച വിജയത്തിൽ വിവിധ സമുദായങ്ങൾ വഹിച്ച പങ്ക് കോൺഗ്രസ് മറക്കരുത്. പത്ത് വർഷം പ്രതിപക്ഷത്തിരുന്നപ്പോൾ പാർട്ടിയെ നയിച്ച നേതാക്കളുടെ സീനിയോറിറ്റിയും പ്രവർത്തനവും വിലകുറച്ചു കാണുന്നത് ശരിയല്ല," സുകുമാരൻ നായർ പറഞ്ഞു. സമുദായങ്ങളുടെ വികാരങ്ങൾ മാനിക്കാതെ മുന്നോട്ട് പോകുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ഭാവിയിൽ വലിയ വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെ പരോക്ഷമായി വിമർശിച്ച അദ്ദേഹം, സമുദായ സംഘടനകളെ തള്ളിപ്പറയുന്ന നിലപാട് ആർക്കും ഗുണം ചെയ്യില്ലെന്നും കൂട്ടിച്ചേർത്തു. ഡൽഹിയിൽ മുഖ്യമന്ത്രി ചർച്ചകൾ അന്തിമഘട്ടത്തിൽ നിൽക്കെ എൻഎസ്എസ് പരസ്യമായി രംഗത്തെത്തിയത് കോൺഗ്രസ് ഹൈക്കമാൻഡിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. സമുദായ സംഘടനകളുടെ അതൃപ്തി പരിഹരിക്കാതെ മുന്നോട്ട് പോകുന്നത് പുതിയ സർക്കാരിന്റെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയും ഇപ്പോൾ ശക്തമാണ്.
